Latest NewsKerala

മാസപ്പടി വീണയുടെ നികുതിക്കണക്കിലില്ല: മന്ത്രി മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലം ആയുധമാക്കി മാത്യു കുഴൽനാടൻ

തിരുവനന്തപുരം: സ്വകാര്യ കരിമണൽ കമ്പനിയിൽനിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ നിയമപരമായി കരാറുണ്ടാക്കി, അതനുസരിച്ചുനൽകിയ സേവനത്തിനാണ് പണം സ്വീകരിച്ചതെന്നാണ് സി.പി.എം. നൽകിയ വിശദീകരണം.എന്നാൽ വീണയ്ക്ക് മാസംതോറും കിട്ടിയ പണം അവരുടെ വരുമാനക്കണക്കിലില്ല എന്നാണ് മാത്യു കുഴല്നാടൻ പറയുന്നത്. ഈ വരുമാനമൊന്നും ആദായനികുതിവകുപ്പിന് നൽകിയ കണക്കിൽ കാണിച്ചിട്ടില്ലെന്ന് രേഖകളിൽനിന്ന് വ്യക്തമാണെന്നും കുഴല്നാടന് പറയുന്നു.

വീണയുടെ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പുകമ്മിഷന് നൽകിയ സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് എംഎൽഎയുടെ ആരോപണം. 2020-ലാണ് വീണയും റിയാസുമായുള്ള വിവാഹം. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്‌മൂലത്തിൽ വീണയുടെ അഞ്ചുവർഷത്തെ ആദായനികുതി കണക്കുകളാണ് നൽകിയത്. എന്നാൽ, സ്വകാര്യകമ്പനിയായ സി.എം.ആർ.എലിൽനിന്ന് കൈപ്പറ്റിയ പണം ഈ കണക്കുകളിൽ കാണിച്ചിട്ടില്ല.

60 ലക്ഷം രൂപ സ്വകാര്യകമ്പനി വീണയ്ക്ക് നൽകിയെന്നാണ് ആദായനികുതിവകുപ്പിന്റെ ഇന്ററിൽ സെറ്റിൽമെന്റ് ബോർഡ് ഉത്തരവിലുള്ളത്. ഓരോ മാസവും അഞ്ചുലക്ഷം രൂപവീതം നൽകി. ഇതേവർഷം 36 ലക്ഷം രൂപ വീണയുടെ കമ്പനിയായ എക്സാലോജിക്കിനും കൈമാറി. കരാറനുസരിച്ചുള്ള സേവനത്തിന് ഓരോമാസവും ലഭിക്കുന്ന തുക എന്തിന് ആദായനികുതി കണക്കിൽ മറച്ചുവെച്ചുവെന്നതാണ് ഇപ്പോഴത്തെ ചോദ്യം.തെറ്റായ സത്യവാങ്മൂലം നൽകിയെന്നതാണ് ഇപ്പോൾ മുഹമ്മദ് റിയാസിനുനേരെ ഉയരുന്ന ആരോപണം. ഇക്കാര്യം നിയമപരമായി നേരിടുന്ന കാര്യം പരിശോധിക്കുമെന്ന് കുഴൽനാടൻ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button