മൊറോക്കോ: മൊറോക്കോയിൽ വെള്ളിയാഴ്ചയുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1,037 പേർ കൊല്ലപ്പെടുകയും 1,204 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാരാക്കെക്കിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ (43.5 മൈൽ) തെക്ക് അറ്റ്ലസ് പർവതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉയർന്നത്. വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തൗബ്കലിനും പ്രശസ്തമായ മൊറോക്കൻ സ്കീ റിസോർട്ടായ ഒകൈമെഡനും സമീപമായിരുന്നു ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ലോക നേതാക്കളും മൊറോക്കോയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാരാകേഷിന് 71 കിലോമീറ്റർ (44 മൈൽ) തെക്ക്-പടിഞ്ഞാറ്, 18.5 കിലോമീറ്റർ ആഴത്തിൽ ഹൈ അറ്റ്ലസ് പർവതനിരയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശിക സമയം 23:11 ന് ആയിരുന്നു ആദ്യത്തെ ഭൂചലനം. 19 മിനിറ്റിനുശേഷം 4.9 തുടർചലനമുണ്ടായി. മാരാകേഷിലും തെക്ക് ഭാഗത്തുള്ള നിരവധി പ്രദേശങ്ങളിലുമായി മരണപ്പെട്ടവരുടെ എണ്ണം ഇനിയും വർധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭൂകമ്പത്തിൽ അൽ-ഹൗസ്, മാരാകേഷ്, ഔർസാസേറ്റ്, അസിലാൽ, ചിചൗവ, തരൗഡന്റ് എന്നീ പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലും ആളുകൾ മരിച്ചതായും 1200-ലധികം പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശക്തമായ തുടർചലനങ്ങൾ ഉണ്ടായാൽ വീടുകളിലേക്ക് തിരികെ പോകരുതെന്ന് മൊറോക്കൻ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പലരും രാത്രി തുറസ്സായ സ്ഥലങ്ങളിൽ ചെലവഴിച്ചു. മാരാകേഷിലെ ആശുപത്രികളിൽ പരിക്കേറ്റവരുടെ പ്രവാഹമാണ്. ആവശ്യമായവർക്ക് രക്തം ദാനം ചെയ്യാൻ അധികൃതർ താമസക്കാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments