നീണ്ട ഇടവേളയ്ക്കു ശേഷം തമിഴ്നാടിനും ശ്രീലങ്കയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന യാത്രാക്കപ്പൽ ഇന്ന് മുതൽ പുനരാരംഭിക്കും. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും, വടക്കൻ ശ്രീലങ്കയിലെ ജാഫ്നയിലെ കൻകേശൻതുറയ്ക്കും ഇടയിലായാണ് കപ്പൽ സർവീസ് നടത്തുന്നത്. രണ്ട് തുറമുഖങ്ങളും തമ്മിൽ 60 നോട്ടിക്കൽ മൈൽ ദൂരമാണ് ഉള്ളത്. ഇവ പിന്നിടാൻ ഏകദേശം 3 മണിക്കൂർ സമയമെടുക്കും. ഞായറാഴ്ച ക്യാപ്റ്റൻ ബിജു.ബി.ജോർജിന്റെ നേതൃത്വത്തിൽ 14 പേരടങ്ങുന്ന സംഘം പരീക്ഷണയാത്ര നടത്തിയിരുന്നു.
ഇരു രാജ്യങ്ങളിലെയും ആളുകൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനും, ചരിത്രപരമായ ബന്ധം കൂടുതൽ അടുത്തറിയാനും അവസരമൊരുക്കുക എന്നതാണ് ഈ സർവീസിലൂടെ ലക്ഷ്യമിടുന്നത്. പൂർണ്ണമായും ശീതീകരിച്ച കപ്പലാണ് യാത്രയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്. ഒരേസമയം 150 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഈ കപ്പൽ രൂപകൽപ്പന ചെയ്തത് കൊച്ചി കപ്പൽ നിർമ്മാണശാലയാണ്. നാഗപട്ടണത്തിൽ നിന്നും ശ്രീലങ്കയിലേക്ക് ജിഎസ്ടി ഉൾപ്പെടെ ഒരാൾക്ക് 7,670 രൂപയാണ് യാത്രാനിരക്ക്. 40 കിലോ സൗജന്യ ബാഗേജ് അനുവദിക്കുന്നതാണ്.
Also Read: കോഴിക്കോട് കുറ്റ്യാടിയില്‍ വാഹനാപകടം: വിദ്യാർത്ഥി മരിച്ചു
നാഗപട്ടണത്തെ പാസഞ്ചർ ടെർമിനലിൽ പാസ്പോർട്ടും വിസയും ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. നേരത്തെ രാമേശ്വരത്തിനും വടക്കൻ ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയിൽ കപ്പൽ സർവീസ് ഉണ്ടായിരുന്നു. 1982-ൽ ശ്രീലങ്കയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് ഈ സർവീസ് നിർത്തലാക്കിയത്. പിന്നീട് രണ്ടാം യുപിഎ സർക്കാർ തൂത്തുക്കുടിക്കും കൊളംബോയ്ക്കും ഇടയിൽ കപ്പൽ സർവീസ് ആരംഭിച്ചിരുന്നെങ്കിലും, വെറും അഞ്ച് മാസം മാത്രമായിരുന്നു അവയുടെ ദൈർഘ്യം.
Post Your Comments