KeralaLatest NewsNews

‘എനിക്കൊപ്പം തലേദിവസം വരെ കിടന്നുറങ്ങിയ സുധിച്ചേട്ടൻ ആണ് പിറ്റേന്ന് ജീവനില്ലാത്ത ശരീരമായി വന്നത്’: രേണു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളായിരുന്നു കൊല്ലം സുധി. താരത്തിന്റെ വേർപാട് അപ്രതീക്ഷിതമായിരുന്നു. ജീവിതത്തിലേറ്റ വലിയ ആഘാതത്തിൽ നിന്നും പതിയെ കരകയറുകയാണ് സുധിയുടെ ഭാ​ര്യ രേണുവും മക്കളും. ഇപ്പോഴിതാ സുധി മരിച്ച ദിവസവും ശേഷവും താൻ നേരിട്ട പ്രതിസന്ധികളെയും കേട്ട പഴികളെയും കുറിച്ച് പറയുകയാണ് രേണു. തന്റെ മനസിന്റെ ആശ്വാസത്തിന് റീൽസ് ഇട്ടപ്പോൾ കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചാണ് രേണു തുറന്നുപറഞ്ഞത്. ജോഷ് ടോക്കിൽ ആയിരുന്നു അവരുടെ തുറന്നുപറച്ചിൽ.

രേണു സുധിയുടെ വാക്കുകൾ ഇങ്ങനെ:

ഞങ്ങൾക്ക് നല്ല കാലം വന്ന് തുടങ്ങുക ആയിരുന്നു. അപ്പോഴേക്കും വിധി സുധിച്ചേട്ടനെ തട്ടിയെടുത്തു. വിധി ക്രൂരനാണെന്ന് പറയുന്നത് സത്യമാണ്. എനിക്ക് എല്ലാം സുധി ചേട്ടൻ ആയിരുന്നു. പക്ഷേ ആ വിധി സുധിച്ചേട്ടനെ തട്ടിപ്പറിച്ചോണ്ട് പോയി. സംഭവം അറിഞ്ഞപ്പോൾ എന്റെ തലയിൽ എന്തോ മിന്നൽ പോകുമ്പോലെ ആണ് തോന്നിയത്. സുധിച്ചേട്ടനെ വീട്ടിൽ കൊണ്ടുവന്നപ്പോൾ കാണണ്ടാന്ന് പറഞ്ഞ് ഞാൻ ഓടി. അപ്പോഴും ആൾക്കാർ പറഞ്ഞത് ‘കണ്ടില്ലേ, അവൾക്ക് സുധിയെ കാണണ്ടെന്ന്. അവള് എന്തൊരു സാധനമാണ്’, എന്നാണ്. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ എനിക്കൊപ്പം തലേദിവസം വരെ കിടന്നുറങ്ങിയ സുധിച്ചേട്ടൻ ആണ് പിറ്റേന്ന് ജീവനില്ലാത്ത ശരീരമായി വന്നത്. അതെനിക്ക് കാണാനുള്ള ശേഷിയില്ല. അതുകൊണ്ടാണ് ഞാൻ ഓടിപ്പോയത്. ഒടുവിൽ ഏട്ടനെ ഞാൻ കണ്ടു. എന്നിട്ടും ഞാൻ വീണില്ല. എനിക്ക് എന്തോ ഒരു ധൈര്യം, മുന്നോട്ട് ജീവിക്കണമെന്ന ധൈര്യം വന്നു.

സുധിച്ചേട്ടന്റെ ആ​ഗ്രഹങ്ങളെല്ലാം എന്നിലും മക്കളിലൂടെയും നിവർത്തിയാകണം. എന്റെ മനസിന്റെ ആശ്വാസത്തിന് ഞാൻ ഒരു റീൽസ് ഇടുമ്പോൾ, അവള് ദേ അടുത്ത വർഷം വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ അവൾ ഉപേക്ഷിക്കും എന്നൊക്കെ ആളുകൾ പറഞ്ഞു. ആദ്യമൊക്കെ വിഷമം വന്നു. പറയുന്നവർ പറഞ്ഞോണ്ട് ഇരിക്കത്തെ ഉള്ളൂ. ആരുടെയും വായ മൂടി കെട്ടാൻ പറ്റില്ലല്ലോ എന്ന് ചിന്തിച്ചു. എന്റെ മക്കൾക്ക് വേണ്ടി ഞാൻ മുന്നോട്ട് തന്നെ ജീവിക്കും. ആ ചിന്ത മാത്രമെ ഉള്ളൂ. സുധിച്ചേട്ടൻ എപ്പോഴും എന്റെ ഉള്ളിൽ തന്നെ ഉണ്ട്. ഒപ്പം തന്നെ ഉണ്ട്. ഈ സമൂഹത്തിന് മുന്നിൽ ജീവിച്ച് കാണിച്ച് കൊടുക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button